അതിരമ്പുഴ: യുഡിഎഫ് പ്രവർത്തകരിൽ ആവേശം നിറച്ച് രാഹുൽ ഗാന്ധി അതിരമ്പുഴയിലെത്തി. ഏറ്റുമാനൂർ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി നാട്ടകം സുരേഷിന്റെ തെരഞ്ഞെടുപ്പ് സമ്മേളനത്തിൽ പ്രസംഗിക്കാൻ എത്തിയ രാഹുൽ ഗാന്ധിയെ കാണാൻ നൂറുകണക്കിനാളുകൾ അതിരമ്പുഴ ടൗൺ ജംഗ്ഷനിൽ തിങ്ങിക്കൂടി.
റോഡ് മാർഗം അതിരമ്പുഴയിലെത്തിയ രാഹുൽ ഗാന്ധിയെ പ്രവർത്തകർ മുദ്രാവാക്യം മുഴക്കി വരവേറ്റു. വാഹനത്തിൽ പ്രത്യേകം തയാറാക്കിയ വേദിയിലേക്ക് രാഹുൽ ഗാന്ധി കടന്നുവന്നതോടെ പ്രവർത്തകരുടെ ആവേശം അണപൊട്ടി. നാട്ടകം സുരേഷ്, കടുത്തുരുത്തി, വൈക്കം, പുതുപ്പള്ളി മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാർഥികളായ മോൻസ് ജോസഫ്, കെ. ബിനിമോൻ, ചാണ്ടി ഉമ്മൻ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, ഫ്രാൻസിസ് ജോർജ് എംപി, ജോസഫ് വാഴയ്ക്കൻ എന്നിവർ വേദിയിൽ ഉണ്ടായിരുന്നു.
സദസിനോട് ചോദ്യങ്ങൾ ചോദിച്ചു മുന്നേറിയ പ്രസംഗത്തിൽ കേരളത്തിൽ ബിജെപിയും എൽഡിഎഫും തമ്മിൽ ധാരണയിലാണെന്നും അവരും യുഡിഎഫും തമ്മിലാണ് മത്സരമെന്നും പറഞ്ഞ രാഹുൽ ഗാന്ധി ഇപ്പറഞ്ഞതിനോട് നിങ്ങൾ യോജിക്കുന്നുണ്ടോയെന്ന് സദസിനോട് ചോദിച്ചു. ആരവത്തോടെ അവർ യോജിക്കുന്നു എന്ന് മറുപടി നൽകി.
യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ ടോമി പുളിമാന്തുണ്ടം അധ്യക്ഷത വഹിച്ചു. എഐസിസി സെക്രട്ടറി രഹ്നാ റയാസ് ക്രിസ്റ്റി, കെപിസിസി ജനറൽ സെക്രട്ടറി ഫിലിപ്പ് ജോസഫ്, കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജയ്സൺ ജോസഫ്, ഡിസിസി വൈസ് പ്രസിഡന്റ് ജി. ഗോപകുമാർ, ജനറൽ സെക്രട്ടറിമാരായ എം. മുരളി, ജോബിൻ ജേക്കബ്, കെ.ജി. ഹരിദാസ്, മുസ്ലിംലീഗ് ഭാരവാഹികളായ മുഹമ്മദ് ജലീൽ, അജി കൊറ്റപ്പാടം, യുഡിഎഫ് നിയോജകമണ്ഡലം കൺവീനർ ബിനു ചെങ്ങളം തുടങ്ങിയവർ സന്നിഹിതരായിരുന്നു.
അതിരമ്പുഴ പള്ളി മൈതാനത്തുനിന്ന് ഹെലിക്കോപ്ടറിൽ മടങ്ങിയ രാഹുൽ ഗാന്ധിയെ അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളി വികാരി ഫാ. മാത്യു പടിഞ്ഞാറേക്കുറ്റ് ബൊക്കെ നൽകി യാത്രയാക്കി.